നഗരത്തിന്റെ
ഒഴിഞ്ഞ കോണില്‍ എന്റെ കൊച്ചു വീട് ഭാര്യ ,കുഞ്ഞു, സര്‍ക്കാര്‍ ജോലി
പ്രാരാബ്ദം -- എന്നാലും സുഖം !!! ടീ വീ ചാനലുകള്‍ ,അയലത്തെ ഗേറ്റിന്റെ
മുന്നില്‍ പരദൂഷണം, പത്രം വായന, ഉലകത്തിലെ സകല വിഷയങ്ങളെയും പറ്റി മാറ്റ് കുറഞ്ഞ അവലോകനം --- ഇതൊക്കെ ആയി ഒരു
സമാധാന ജീവിതം --- അന്ന് വരെ ----അന്നാണ് അത് സംഭവിച്ചത് രാവിലെ
പത്രവായനക്കൊപ്പം ഉള്ള ചായ എന്ന ഏര്‍പ്പാട് ഡെലിവര്‍ ചെയ്യുന്നേരം ഭാര്യ ഭയപ്പെടുത്തുന്ന ആ രഹസ്യം റിവീൽ ചെയ്തു --- ആരോ കടന്നു കൂടിയിട്ടുണ്ടേ നമ്മുടെ ആവാസ വ്യവസ്ഥയില്‍
---ക്ഷണിക്കപ്പെടാത്ത അതിഥി !!! എന്റെ ലോക്കൽ അപസര്പക മസ്തിഷ്കം ഉപയോഗിക്കപ്പെടുന്നു
---- കണ്ടെത്തല്‍ ഭയക്കണം എന്തെന്നാൽ അവന്‍ ആള് ചില്ലറ അല്ല -- പത്തിക്കാരന്‍
തന്നെ എന്ത് കൊണ്ടും ഭീകരൻ ആയ ആയ ഉരഗ പ്രമാണി !!! -ഭാര്യക്ക് മതില് മേലെ കൂടി പരദൂഷണം സംപ്രേക്ഷണം ചെയ്യുന്ന
അയല്കാരിയും , രാവിലെ പാല്‍ തരാന്‍ വരുന്ന പയ്യനും സാക്ഷ്യം പറഞ്ഞു --തന്നെ
തന്നെ പത്തിക്കാരന്‍ തന്നെ --- ചെറുതല്ല വലുത് തന്നെ ഈ ഉരഗ പ്രമുഖനെ എങ്ങനെ
നേരിടും -- എനിക്കാണേല്‍ ഉരഗ ഭീതി ജന്മസിദ്ധം --സമാധാന പരമായ സഹവർത്തിത്വം
എന്നൊക്കെ പറഞ്ഞു പിടിച്ചു നിന്നു നോക്കി---ഏശിയില്ല ചത്തു കിടന്ന പൂച്ച , പൂഴി
മണ്ണിലെ പാടുകള്‍ അങ്ങനെ തെളിവോടു തെളിവ് -- സന്ധ്യ ആകുമ്പോഴേ അടയുന്ന ജന വാതിലുകള്‍ ----
ഉരഗസാന്നിദ്ദ്യം --പതിയെ ഭീതി വളര്‍ന്നു തുടങ്ങി ----ഉരഗ നിഷ്കാസന കർമിക്കായി ഉള്ള ലോക്കല്‍
അന്വേഷണം പരാജയപ്പെട്ടു --- ഉരഗപ്രമുഖനെ നേരിടാന്‍ ആരും ഇല്ല !!രണ്ടിലോരാൾ മതി എന്ന് ഉത്തരവ് പുറപ്പെടുവിച്ചു സഹധര്‍മിണി അവളുടെ വീട്ടിലേക്കു വണ്ടികയറി !!!ഇനി ഇത് സഹിക്കാന്‍ ആകില്ല
--- ഹേ ഉരഗമേ നീ എന്റെ ശത്രു -- എനിക്ക് ഭയമാണ് --പക്ഷെ നിന്നെ
ഒഴിവാക്കെണ്ടാതെന്റെ ഏറ്റവും വലുതായ ഒരു ആവശ്യവും !!
നിന്നെ ഞാൻ കൊട്ടേഷൻ കൊടുത്ത് ഒഴിവാക്കും -- എന്നോടാണോ കളി ---======================================================================================
എന്റെ ജന്മ നാട് , ബസ് നിരങ്ങി നീങ്ങുമ്പോള്‍ ചിന്തകള്‍ ഭൂതകാലത്തേക്ക്
രയരപ്പന്‍ , എന്റെ നാടിന്റെ അതിര്‍ത്തിയായ ചാവുകുന്നിന്റെ അപ്പുറത്തെ ചുരം
ഇറങ്ങി വന്ന ഒരു തമിഴു കുടുംബം , രയരപ്പന്‍ ഭാര്യ മകന്‍-- പണ്ട് സജീവം
ആയിരുന്നതും ഇപ്പോള്‍ അന്യം നിന്നു പോയതുമായ "കൃഷിപ്പണി " എന്ന വൻപിച്ച ഒരു അനാചാരം ഉണ്ട് (അലുവാലിയ വേർഷൻ)-ആ ഏര്‍പ്പാടിന്റെ
ഒരു വിദഗ്ദന്‍ ആയിരുന്നു ശ്രീമാൻ രയരപ്പന്‍ --വളരെ പെട്ടെന്ന് തന്നെ ഗ്രാമത്തില്‍
രയരപ്പന്‍ ഇഴുകിചെര്‍ന്നു കുഞ്ഞുനാളില്‍ വീട്ടിലെ മുതിര്‍ന്നവര്‍
പറയുമായിരുന്നു -- രയരപ്പന്‍ രണ്ടാളുടെ ജോലി ഒറ്റയ്ക്ക്
ചെയ്യന്നവന്‍---അത്മാര്തത കൊണ്ട് ചെയ്യുന്ന ജോലിക്ക് കയ്യോപ്പിടുന്നവന്‍ --
പണിയും കഴിഞ്ഞു കള്ളുഷാപ്പില്‍ കേറി മോന്തി തമിഴു പാട്ടുകള്‍ പാടി
വരമ്പുകള്‍ താണ്ടുന്ന രയരപ്പന്‍ -- അയാള്‍ അയാളുടെ ഭാര്യക്കും ഏക മകന്‍
മണിക്കും ഭൌതീക സൌകര്യങ്ങള്‍ വേണ്ടം വണ്ണം പ്രോവയ്ട് ചെയ്തിരുന്നു -
ഞങ്ങളുടെ കൌമാരത്തില്‍ പുഴക്കരയിലെ കുളിക്കടവിനടുത്ത പോന്തക്കടുകളിലെ
മറവുകളില്‍ ഇരുന്നു ഞങ്ങള്‍ രയരപ്പന്റെ ഭാര്യയുടെ കറുത്ത ശരീരം കണ്ടാണ്
സ്ത്രീ ശരീരത്തിന്റെ അനാട്ടമിക്കൽ സീക്രട്സ് പഠിച്ചത് !! കറുപ്പാനെങ്കിലും അവര്‍ സുന്ദരി
ആയിരുന്നു --- അതാണല്ലോ വല്ലപ്പോഴും മാത്രം നാട്ടില്‍ വന്നു പോയിരുന്ന
ഡ്രൈവര്‍ വേലായുധന്‍ അവരെ കണ്ടു മയങ്ങിയതും ഒരു സുപ്രഭാതത്തില്‍
അയാളോടൊപ്പം അവരീ ഗ്രാമം വിട്ടതും !!!! താംബൂല കറ പിടിച്ച പല്ലുകള്‍
വെളിയില്‍ കാട്ടി രയരപ്പന്‍ പ്രതികരണം സംപ്രേക്ഷണം ചെയ്തു "പോനാല്‍ പോട്ടും"--- "മാല പുടവ അവ്വാള് എനക്ക് റൊമ്പ തലവലി ആയിരുന്തത് ഇനി മേല്‍ ആവതു നിമ്മതി കിടക്കുമേ " എന്നിട്ടാ ടോപ്പിക്ക് കമ്പ്ലീറ്റായി മറന്നു കളഞ്ഞു 1!!--
എന്നാലും രയരപ്പന്‍ മകന്‍ മണിക്ക് വേണ്ടി സസന്തോഷം പണിയെടുത്തു അവനു
വേണ്ടത് പ്രോവയ്ട് ചെയ്തു പോന്നു --- മണി വളര്‍ന്നു -- അവന്‍ പഠനത്തില്‍
മിടുക്കനായ കാരണം കോളേജു തലത്തിലും എത്തുകയും --- ഉത്തര ഇന്ത്യയില്‍ ഒരു
ജോലി നേടി ഗ്രാമം വിടുകയും ചെയ്തു ----രയരപ്പന്റെ ജനറൽ ആയ ലയ്ഫ് സ്റ്റോറി
ഇത്രമാത്രം
============================================================================
എന്നാല്‍ പറമ്പില്‍ തന്റെ ടെക്ക്നിക്കൽ എക്പെർട്ടീസ് ഉപയോഗിച്ചു പോരുമ്പോള്‍ രയരപ്പന്‍
ഉരഗങ്ങളുമായി സമ്പര്‍ക്കത്തില്‍ എത്തുക സാധാരണം -- പക്ഷെ
അവയോടുള്ള രയരപ്പന്റെ ഇടപെടൽ രീതി വളരെ വ്യത്യസ്തം--- ഉരഗ സമ്പർക്കം ഉണ്ടായാൽ ഉടനെ അവ രയരപ്പനാൽ ബന്ധനസ്തർ ആകയും തുടർന്ന് കള്ള് ചെത്തുകാരുടെ പക്കൽ കാണും വിധം ഉള്ള ചെറു കുടത്തിൽ സമരക്ഷിക്കപ്പെടുകയും ചെയ്യും --- ചാവ് കുന്നിന്റെ
അങ്ങേ ഭാഗം കാട് പിടിച്ചു കിടക്കുന്നതിന്റെ ഇടയില്‍ അവയെ ഉപേക്ഷിച്ചു
തിരികെ വന്നു പുഴയില്‍ ഒരു കുളിയും കഴിഞ്ഞേ അയാള്‍ പിന്നെ എന്തും
ചെയ്യുകയുള്ളൂ !!
(പണ്ടേ ഗ്രാമവാസികള്‍ പോകാത്ത അഥവാ അതിനിഷ്ടപെടാത്ത ഒരു
ഇടം ആയിരുന്നു ഈ ചാവുകുന്നു പണ്ട് ഗ്രാമത്തില്‍ വസൂരി പടര്ന്നെന്നും അന്ന്
മൃതദേഹങ്ങള്‍ ചാവുകുന്നിന്റെ അങ്ങേ ഭാഗം ഉപേക്ഷിച്ചെന്നും അതിനാല്‍ ആണ്
അതിനേ പേര് കിട്ടിയതെന്നും ഐതീഹ്യം -- വാമൊഴി പുരാണം ) കാലം കടന്നു
പോയപ്പോള്‍ രയരപ്പന്റെ ഉരഗപ്രേമം വര്‍ധിച്ചു -- എവിടെ ഉരഗസാന്നിധ്യം
അറിഞ്ഞാലും അയാള്‍ എത്തും ഒരുതരം ആത്മീയ വികാരത്തിന്റെ ഉച്ചസ്ഥായിയില്‍
ആകും അയാളപ്പോള്‍ ആര്‍ക്കും മനസിലാക്കാന്‍ ആകാത്ത ഭാഷയില്‍ എന്തോ മന്ത്രം
പോലെ ഉരുവിട്ട് അയാള്‍ ആ ഉരഗത്തെ ചാവുകുന്നെത്തിക്കും --- എന്നിട്ട് പതിവ്
കുളിയും ---അതിനു ശേഷം മധുപാന ഉത്സവവും ----പീ എസ സീ എന്ന കടമ്പ ചാടിക്കടന്നു ഗുമസ്തവേഷം
നേടി ഞങ്ങളില്‍ ചിലര്‍ ഗ്രാമം വിടും വരെ ഇതൊക്കെ ആയിരുന്നു കഥ
========================================================================
നാട്ടില്‍ അവശേഷിക്കുന്ന ബന്ധങ്ങളില്‍ പ്രിയപ്പെട്ട കുഞ്ഞമ്മാവന്‍ ,
ഞാനെത്തിയതിന്റെ സന്തോഷവും ഉച്ചയൂണും കഴിഞ്ഞു ഞാന്‍ ആഗമന ഉദ്ദേശ്യം
വെളിപ്പെടുത്തുമ്പോള്‍ രയരപ്പന്റെ വര്‍ത്തമാനകാലം വിശദീകരിച്ചു -- രയരപ്പന്
ഉന്മാദം പിടിപീട്ടിരിക്കുന്നു ഏക മകന്‍ മണിയുടെ ഉത്തര ഭാരത ജീവിതത്തിനായുള്ള ക്ഷണം പുച്ചിച്ചു തള്ളി അവനെ മടക്കി അയച്ചത് -- നാട്ടിലെ കുടികിടപ്പവകാശം വിട്ടെറിഞ്ഞ് ചാവുകുന്നിന്റെ താഴ്വരയില്‍ ആരും പോകാത്ത ഇടത്ത് കുടില് കെട്ടി
താമസിക്കുന്നത് --- കുടിലിനു ചുറ്റും ഉള്ള അവിശ്വസനീയം ആയ ഉരഗ സാന്നിധ്യം എന്റെ ആഗമന
ഉദ്ദ്ശ്യം നടക്കാന്‍ സാധ്യത ഇല്ല എന്ന് കുഞ്ഞമ്മാവന്റെ വക ഒരു തീര്‍പ്പും
--- ജിജ്ഞാസയും നിരാശയും ഒക്കെ കൂടി ചേര്‍ന്ന് ഉണ്ടായ ഫ്രസ്റ്റ്രെഷൻ എന്ന ഫോറിൻ വികാരം എന്റെ കാലുകളെ രയരപ്പന്റെ
പുത്തന്‍ ആവാസ വ്യവസ്ഥയിലേക്കു നയിച്ചതിൽ അത്ഭുതം വേണ്ടല്ലോ --- അവിടെ
എത്തുമ്പോള്‍ ഒരു മനം മടുപ്പിക്കുന്ന ഗന്ധം --എന്റെ ജന്മനാ ഉള്ള ഉരഗ ഭീതി
വര്‍ധിച്ചു ---ഒന്നും വേണ്ടാ എന്ന് കരുതി തിരിച്ചു നടക്കാന്‍
ഒരുങ്ങിയ എന്റെ മുന്നില്‍ അതാ നിൽക്കുന്നു സാക്ഷാൽ രയരപ്പന്‍ !!!!!!!!! "കുഞ്ഞെപ്പോ വന്നു" എന്ന
ചോദ്യത്തിന്റെ പുറകെ "കുഞ്ഞിനെ പത്തിക്കാരന്‍ മണക്കുന്നു " എന്നൊരു
അഭിപ്രായവും--- രയരപ്പന്റെ ഭൌതീക ശരീരം എന്നെ അത്ഭുതപ്പെടുത്തി -- വര്‍ഷങ്ങള്‍
അയാളില്‍ ഒരു മാറ്റവും വരുത്തിയിരുന്നില്ല ഒരേയൊരു വിഷ്വല്‍ ചേഞ്ച്
അയാളുടെ നീട്ടി വളര്‍ത്തിയ മുടി മാത്രം --- കറുത്ത ശരീരത്തില്‍ ഇപ്പോഴും
മുഴച്ചു നില്‍കണ മാംസ പേശികള്‍ !!! രയരപ്പനിപ്പഴും ചെറുപ്പം !!!!!!!
"കുഞ്ഞെന്താ ആലോചിക്കണേ ?--- സൂക്ഷിക്കണം കുഞ്ഞേ കുഞ്ഞിന്റെ ദേഹത്ത് പത്തിക്കാരന്റെ മണമുണ്ട് അവന്‍ ദേഷ്യത്തിലാ " രയരപ്പന്റെ ഭാഷണം എന്റെ
ചിതകളില്‍ നിന്നു എന്നെ വേര്‍പെടുത്തി -- കാര്യം വിശദീകരിക്കുമ്പോള്‍
രയരപ്പന്‍ പറഞ്ഞു "സാരമില്ല നാന്‍ വരാം -- നാളെ കാലത്ത് നാന്‍ അവിടെ കാണും "
യാത്രക്കൂലിക്കായി എന്ന പേരും പറഞ്ഞു ഒരു ചെറുതുക ഏല്പിച്ചു തിരികെ നടക്കുമ്പോള്‍
എനിക്കെന്തോ അകാരണമായ ഒരു സന്ദേഹം തോന്നിയിരുന്നു ---
=============================================================================
പറഞ്ഞ പോലെ തന്നെ രാവിലെ ഞാന്‍ കണികണ്ടത് രയരപ്പനെ തന്നെ !!!! തികച്ചും
ദുരൂഹമായ രീതികളിലൂടെ മന്ത്രങ്ങളിലൂടെ രയരപ്പന്‍ എന്റെ ശത്രുവിനെ
പുറത്തേക്കു വരുത്തുന്നതും ഒരു വളര്‍ത്തു മൃഗത്തെ പോലെ അതയാളെ
അനുസരിക്കുന്നതും കാഴ്ചക്കാരായി കൂടിയ അയല്‍ക്കാരെയും അമ്പരപ്പിച്ചു !!!
കുടത്തിലടച്ച ഉരഗ പ്രമുഘനുമായി രയരപ്പന്‍ നടന്നു മറഞ്ഞു--ഇയാളിതും കൊണ്ടെങ്ങനെ നാട്ടിലേക്ക് പോകും എന്ന ചിന്ത ഉണ്ടായി എങ്കിലും -- അത് വേഗം മറന്നു ഞാന്‍ പതിയെ സാധാരണ
ജീവിതം കൈവരിച്ചു ----
==============================================================================
ഒരവധിക്കാലം --- കുഞ്ഞമ്മാവന്റെ വീട്ടിലേക്കു കുടുംബ സമേതം ഒരു സന്ദര്‍ശനം
!!!!---- ഇടക്കെപ്പഴോ രയരപ്പന്‍ ചിന്തയില്‍ വന്നു--- ഇപ്പൊ അയാളെ ആരും
കാണാറില്ല അത്രേ --പകല്‍ നേരം ധൈര്യശാലികൾ ആയ ചില ചെറുപ്പക്കാര്‍
അന്വേഷിക്കാന്‍ ശ്രമിച്ചു എങ്കിലും അയാളെ കുടിലില്‍ കണ്ടെത്താന്‍ ആയില്ല !!
കുടിലില്‍ ചാണകം മെഴുകിയ തറയില്‍ വരച്ച കളങ്ങൾ --അത് നിറയെ പാമ്പുകൾ ഇഴഞ്ഞ പോലുള്ള പാടുകള്‍
-- തിരികെ വന്ന അവര്‍ നന്നായി ഭയപ്പെട്ടിരുന്നു എന്നും --- പിന്നെ
ആരും അങ്ങോട്ട് പോയിട്ടില്ല എന്നും അറിഞ്ഞു -
പിറ്റേന്ന് പ്രഭാതം ----
വെറുതെ നടക്കാന്‍ ഇറങ്ങിയ എന്റെ കാലുകള്‍ എന്ത് കാരണത്താൽ ആണ്
ചാവുകുന്നിലേക്ക് ചലിച്ചത് എന്നറിയില്ല --ചാവുകുന്നിനു സമീപം ആകെ മഞ്ഞു
മൂടിക്കിടന്നു കാഴ്ച പോലും വ്യക്തം ആയിരുന്നില്ല ----കാഴ്ച തെളിയുമ്പോള്‍
ഞാന്‍ ഞെട്ടിത്തെറിച്ചു എന്റെ തൊട്ടു മുന്നില്‍ രയരപ്പന്റെ കുടില്‍ --------
വെളിയിലും തറയിലും ഇഴയുന്ന ആയിരക്കണക്കിന് ഉരഗങ്ങള്‍ ---- ഞാന്‍ പിന്തിരിഞ്ഞു ഓടാൻ ശ്രമിച്ചു --കഴിയുന്നില്ല ---- കാലുകള്‍ മരവിച്ച പോലെ--- ഭീതി
എന്നില്‍ നിറഞ്ഞു ----നിലവിളിക്കാന്‍ ശ്രമിച്ച എന്റെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി
--- ഞാന്‍ ആകെ വിയര്‍ത്തു --- ഒടുവില്‍ തളര്‍ന്നു നിലത്തു വീഴും എന്ന്
തോന്നിച്ച നിമിഷം ശേഷിച്ച ശക്തിമുഴുവാന്‍ ഉപയോഗിച്ചു ഞാന്‍ നീങ്ങി ഒരു
മരത്തിന്റെ മറവില്‍ പതുങ്ങി --- രയരപ്പനെ ഞാന്‍ കണ്ടു പരിപൂര്‍ണ നഗ്നനായി
അയാള്‍ ദേഹത്തിഴയുന്ന പാമ്പുകള്‍ ---- രതിമൂർച്ചയിൽ എന്ന വണ്ണം അയാള്‍
ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു ഒടുവില്‍ ------- അയാള്‍ എഴുന്നേറ്റു
ഉറഗങ്ങളെ പോലെ തറയില്‍ ഇഴഞ്ഞു ആ കുടിലും അതിന്റെ പരിസരവും പിന്നിട്ടു
ചാവുകുന്നിലേക്ക് ഉള്ള പാതയിലൂടെ മുന്നോട്ടു നീങ്ങി ------ ഒപ്പം ആയിരമായിരം സർപ്പങ്ങളും ---- പെട്ടെന്ന് അയാൾ നിന്നു തിരിഞ്ഞു നോക്കി എനിക്കയാളെ വ്യക്തമായി കാണാമായിരുന്നു
-- അയാള്‍ എന്നെ നോക്കി ചിരിച്ചു ഒന്ന് നാക്കുനീട്ടി ------
അയാളുടെ പിളര്‍ന്ന നാക്കെന്റെ അവസാന തുള്ളി ധൈര്യവും ചോര്‍ത്തി ------
ഞാന്‍ എങ്ങനെയോ ഓടാന്‍ തുടങ്ങി കുഞ്ഞമ്മാവന്റെ വീട്ടില്‍ എനിക്ക് ബോധം
തെളിയുമ്പോള്‍ നാളുകള്‍ രണ്ടു കഴിഞ്ഞിരുന്നു ആരുടേയും ചോദ്യത്തിന് ഞാന്‍
മറുപടി പറഞ്ഞില്ല കണ്ട കാഴ്ച സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാന്‍ ആവാതെ
വര്‍ഷങ്ങള്‍ക്കു ശേഷവും ഈ ഞാന്‍ ====================================================================================
പക്ഷെ അതിനു ശേഷം ആരും രയരപ്പനെ കണ്ടിരുന്നില്ല എന്ന് നാട്ടില്‍
നിന്നറിയാന്‍ കഴിഞ്ഞു ---- ഇടിഞ്ഞു വീണ കുടിലിനു മുന്നിലെ ഒറ്റയടി പാത
വീതികൂടിയ റോഡ് ആയതും ---ചാവുകുന്നിനെ ടിപ്പർ ലോറിയും ജെ സീ ബീയും കടത്തി കൊണ്ട് പോയതും --
എന്റെ ഗ്രാമം നഗരമാകാന്‍ തുടങ്ങിയതും കേട്ടറിഞ്ഞു ----എന്നാലും
ചാവുകുന്നിനപ്പുറത്തെ കാടുകളില്‍ എവിടെയോ അയാള്‍ ഇന്നും ജീവനോടെ കാണും
എന്ന് ഞാന്‍ വിശ്വസിക്കുന്നു --- കണ്ട കാഴ്ച സത്യമാണെന്ന് ചിലപ്പോഴെങ്കിലും
ഞാന്‍ അറിയുന്നു
--------------------------------------------------------------------------------------------------------------------------------------------------
No comments:
Post a Comment